Sunday, October 2, 2011

സ്ത്രീധനം


കോയമ്പത്തൂരിലെ 30 കാരനായ ഒരു മുഹമ്മദ് അലി തന്റെ രണ്ട് പെണ്‍കുട്ടികളെ (വയസ്സ് 2,3) കിണറ്റിലെറിഞ്ഞു കൊന്നു. പോലീസ് അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു: കുട്ടികള്‍ വളരുമ്പോള്‍ കെട്ടിച്ചയക്കണം. തനിക്ക് ഭാര്യവീട്ടുകാര്‍ 35 പവന്‍ സ്ത്രീധനം നല്‍കിയിട്ടുണ്ട്. മാസം 7500 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് ഇതേപോലെ സ്ത്രീധനം നല്‍കി കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയുകയുകയില്ല. അത്കൊണ്ടാണ്‌ കൊന്നത്.

ഇത് നമ്മുടെ നാട്ടിലും നടക്കുന്ന കാര്യമാണ്‌. ഏറെയും നടക്കുന്നത് ഭ്രൂണാവസ്ഥയില്‍ തന്നെയാണെന്ന് മാത്രം. സ്ത്രീധന പീഡനം മൂലമുള്ള മരണം, അക്കാരണത്താലുള്ള ആത്മഹത്യ, സ്ത്രീധനം കൊടുക്കാന്‍ വകയില്ലാത്തത് മൂലം കല്യാണം നടക്കാത്തതിനാലുള്ള ആത്മഹത്യ! ചിലര്‍ കല്യാണം നടക്കാത്തത് മൂലം നടത്തുന്ന ഒളിച്ചോട്ടം. അങ്ങനെ പലതും നടക്കുന്നു നമ്മുടെ നാട്ടില്‍; സ്ത്രീധനം മൂലം!

ചുരുക്കി പറഞ്ഞാല്‍, കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം സ്ത്രീധനം മാരകമാണ്‌. ഉള്ളവന്ന് കൊടുക്കാന്‍ ശേഷിയുണ്ടാകും. ഒന്നും ആലോചിക്കാതെ അവര്‍ നല്‍കും. ഈ സമ്പ്രദായം കൊണ്ട് അവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. താല്‍ക്കാലികമായ ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയേക്കാം എന്നേയുള്ളു. എന്നാല്‍ സാധാരണക്കാരന്‍ നടുവൊടിഞ്ഞ് മൂലയിലാവുകയാണ്.

ഒരിക്കല്‍ ഒരു ആദിവാസി കോളനിയില്‍ ഒരു കല്യാണം നടക്കുകയാണ്‌. അവരുടെ ഊര്‌ മൂപ്പനാണ്‌ കാര്‍മ്മികത്വം വഹിക്കേണ്ടത്. അയാള്‍ സമയത്ത് എത്തിചേര്‍ന്നു. ചൂറ്റും ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് വീട്ടുകാരനെ അടുത്ത് വിളിച്ചീട്ട് പറഞ്ഞു: ഈ കല്യാണം നടക്കുകയില്ല. എന്ന് വച്ചാല്‍ ഞാന്‍ നടത്തുകയില്ല.

വീട്ടുകാരന്‍ അന്തം വിട്ടു പോയി. അയാള്‍ മൂപ്പനോട് ഭവ്യതയോടെ കാരണം തിരക്കി. മൂപ്പന്‍ പറഞ്ഞു: നിങ്ങള്‍ ധൂര്‍ത്തടിച്ചാണ്‌ കല്യാണം നടത്തുന്നത്. നിങ്ങളുടെ കയ്യില്‍ അല്‍പ്പം പണമുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ആളുകള്‍ മിക്കവരും പരമ ദരിദ്രരാണ്‌. നിങ്ങള്‍ കല്യാണം നടത്തുന്നത് പോലെ കല്യാണം നടത്താന്‍ അവര്‍ മുതിര്‍ന്നാല്‍ അവരുടെ കുടുംബം കുളം തോണ്ടും.

വീട്ടുകാരന്‍: എന്റെ മകളുടെ കല്യാണം നടക്കണം. അതിന്ന് ഞാനിപ്പോള്‍ എന്ത് ചെയ്യണം?

മൂപ്പന്‍: ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ കല്യാണം നടക്കും. ആ കട്ടില്‍ ഒഴിവാക്കി നിലത്ത് തഴപ്പായ വിരിക്കണം. അതില്‍ ഇരുന്നേ ഞാന്‍ കര്‍മ്മം ചെയ്യുകയുള്ളു. വലിയ നിലവിളക്ക് എടുത്ത് മാറ്റണം. പകരം നമ്മുടെ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ചെറിയ വിളക്ക് വയ്ക്കണം. ഈ വലിയ പൂമാല ഒഴിവാക്കണം, പകരം നാം സാധാരണ ചെയാറുള്ളത് പോലെ പരിസരത്ത് നിന്ന് കിട്ടുന്ന നമ്മുടെ കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ കൊണ്ട് മാല കെട്ടണം. എല്ലാം നമ്മുടെ പതിവ് പോലെ ആകണം. നമ്മുടെ ആളുകളുടെ ശേഷിക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നത്ര മാത്രം.

അയാള്‍ എല്ലാം അനുസരിച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം മൂപ്പന്‍, കല്യാണത്തിന്‌ വന്നവരോട് പറഞ്ഞു: നിങ്ങള്‍ കല്യാണത്തില്‍ ധൂര്‍ത്ത് കാണിക്കരുത്. നമ്മുടെ നാട്ടിലെ മുസ്‌ലിംകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരുടെ പല കുടുംബങ്ങളും തകരാന്‍ കാരണം കല്യാണത്തിന്റെ അധികച്ചെലവും സ്ത്രീധനവുമാണ്‌. അത് നമ്മിലേക്ക് കടന്നു വന്നാല്‍ നമ്മളും തകര്‍ന്ന് പോകും. അത്കൊണ്ട് നമ്മള്‍ പതിവായി നടത്തി വരുന്ന ചെലവ് കുറഞ്ഞ കല്യാണം മതി നമുക്ക്. നമുക്കിടയിലെ ശേഷിയുള്ളവര്‍ അല്‍പ്പം അധികം ധനം ചെലവഴിച്ചാല്‍ അതിനൊപ്പിച്ച് ചെലവഴിക്കാന്‍ ശേഷി കുറഞ്ഞവര്‍ മുതിരും. അവര്‍ കടം വാങ്ങും. വീട്ടാന്‍ കഴിയാതെ വരും. അതവുടെ തകര്‍ച്ചക്കിടയാക്കും. അത്കൊണ്ട് ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ, ചുരുങ്ങിയ ചെലവില്‍, കല്യാണം നടത്തിയാല്‍ മതി.

ഒരേക്കര്‍ പുരയിടമുണ്ടായിരുന്ന ഒരു കുടുംബം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഞെരുങ്ങിയാണെങ്കിലും  ജീവിച്ചു വരുകയായിരുന്നു. അങ്ങനെയിരിക്കെ മൂത്ത കുട്ടിയുടെ കല്യാണം വന്നു. 30 സെന്റ് വിറ്റു. വരുമാനം കുറഞ്ഞു. പിന്നെ രണ്ടാമത്തെ കുട്ടിയെ കെട്ടിക്കാന്‍ അടുത്ത 40 സെന്റും വിറ്റു. കഷ്ടപ്പാടായി. നിത്യവൃത്തിയ്ക്ക് കൂലിപ്പണിക്ക് പോകേണ്ടി വന്നു. മൂന്നാമത്തേതിനെ കെട്ടിക്കാന്‍ ബാക്കി വന്നത് മുഴുവന്‍ വിറ്റു. താമസം വാടക വീട്ടിലേക്ക് മാറ്റി. ഗൃഹനാഥന്‌ ചെറിയ ചില അസുഖങ്ങള്‍ വന്നപ്പോള്‍ വാടക കൊടുക്കാന്‍ കഴിയാതെയായി. താമസം പുറമ്പോക്ക് ഭൂമിയില്‍ നാട്ടുകാര്‍ കെട്ടിക്കൊടുത്ത ഒരു ഷെഡിലേക്ക് മാറ്റി. മൂപ്പന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഒന്ന് ഈ കുടുംബത്തെയായിരുന്നു.

ഇത് പോലുള്ള നിരവധി കഥകള്‍ ഒരോരുത്തര്‍കും പറയാനുണ്ടാകും. സ്ത്രീധനമെന്ന പിശാച് വരുത്തി വയ്ക്കുന്ന ദുരന്തം. എന്തൊക്കെ ചെയ്തിട്ടും ഈ പിശാചിനെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അതിനാര്‍ക്കും താല്‍പര്യമില്ല. പല പരിഹാരങ്ങള്‍ മുസ്ളിം സമുദായം കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീധനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മഹല്ല്‌ ഒരു സാക്‌ഷ്യപത്രം നല്‍കും. 'ഇയാള്‍ ദരിദ്രനാണ്‌. മകളെ കെട്ടിക്കാന്‍ വകയില്ല.'കൂട്ടത്തില്‍ 'സംഭാവന നല്‍കി സഹായിക്കണം' എന്നൊരു അഭ്യര്‍ത്തനയും. എന്നിട്ട് അയാള്‍ അതും കൊണ്ട് നാടു തെണ്ടും. എന്തെങ്കിലും ചില്ലറയൊക്കെ കിട്ടും. അതെവിടെയും എത്തുകയില്ല. ചിലേടത്ത് നാട്ടുകാര്‍ പിരിവെടുത്ത് കാര്യം നടത്തിക്കൊടുക്കും. നല്ല നാട്ടുകാര്‍ എന്ന് അവരെ എല്ലാവരും വിളിക്കും. എന്നല്‍ ഇത് രണ്ടും സ്ത്രീധന സമ്പ്രദായത്തെ നിലനിറുത്താന്‍ സഹായിക്കലാണ്‌. നമുക്കാവശ്യം അത് നിലനിറുത്തലല്ല. ഇല്ലാതാക്കലാണ്‌. അതിനെന്ത് ചെയ്യണമെന്നാണ്‌ ആലോചിക്കേണ്ടത്; അതാണ്‌ നടക്കാത്തതും.

സ്ത്രീധനം ചോദിച്ച് വാങ്ങുകയില്ലെന്ന് തീരുമാനിച്ച ചിലരുണ്ട്. ചോദിക്കാതെ കിട്ടുന്നതിന്ന് അവര്‍ക്കെതിര്‍പ്പില്ല. കിട്ടുന്നത് വാങ്ങും. നമ്മള്‍ ചോദിച്ചിട്ടില്ലല്ലോ എന്ന് ന്യായം പറയും. വേറെ ചിലര്‍ ചോദിക്കുകയില്ല. എന്നാല്‍ ചോദിക്കാതെ തന്നെ കിട്ടുമെന്ന് കണ്ടാലേ അവര്‍ കല്യാണത്തിന്ന് മുതിരുകയുള്ളു. അതിന്ന് പറ്റുന്ന പാര്‍ട്ടിയുമായേ ഇടപാട് നടത്തുകയുള്ളു. ഇനിയും ചിലര്‍ നേര്‍ക്ക് നേരെ ചോദിക്കുകയില്ല. മകളെ കെട്ടിച്ചപ്പോള്‍ അല്ലെങ്കില്‍ അനുജന്റെ മകളെ കെട്ടിച്ചപ്പോല്‍ ഇത്രയാണ്‌ കൊടുത്തത് എന്നൊക്കെ വെറും നാട്ടു വര്‍ത്തമാനം പോലെ പറയും. അതില്‍ നിന്ന് മറുകക്ഷി എല്ലാം ഗ്രഹിക്കും. ഗ്രഹിച്ചില്ലെങ്കില്‍ ബന്ധം ഉലയും. ചിലപ്പോള്‍ സ്റ്റൌ പൊട്ടിത്തെറീക്കുന്നിടം വരെ കാര്യം എത്തും.

ചിലേടത്ത് മറ്റൊരു സമ്പ്രദായമുണ്ട്. സ്ത്രീധനം ചര്‍ച്ചയ്ക്ക് വരുകയേ ഇല്ല. എന്നാല്‍, മഹ്‌ര്‍ ചര്‍ച്ച വളരെ ഗൌരവത്തില്‍ നടക്കും.
വരന്റെ ആളുകള്‍ പറയും: ഞങ്ങള്‍ 10 പവന്‍ മഹ്‌ര്‍ നല്‍കാമെന്ന്.
അപ്പോള്‍ വധുവിന്റെ ആളുകള്‍ പറയുന്നു: 10 വേണ്ട; 5 മതി എന്ന്.
ഇതിന്റെ ഗുട്ടന്‍സ് അറിയാത്തവര്‍ അല്‍ഭുതപ്പെട്ട് പോകും. 10 (മഹ്‌ര്‍) നല്‍കാമെന്ന് പറഞ്ഞാല്‍ 100 (സ്ത്രീധനം) കിട്ടണമെന്നാണ്‌ അര്‍ത്ഥം. 10 വേണ്ട 5 മതി എന്നതിന്ന് 100 തരാന്‍ കഴിയില്ല 50 മാത്രമേ ഞങ്ങള്‍ക്ക് തരാന്‍ കഴിയൂ എന്നും. വരന്‍ വധുവിന്‌ നല്‍കേണ്ട ധനത്തിന്റെ പേരായ മഹ്‌ര്‍ ഇവിടെ, നേര്‍ വിപരീതദിശയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനത്തിന്റെ കോഡായി ഉപയോഗിക്കുന്നു.

സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്ന് ചിലര്‍ സമ്മതിക്കും. എന്നാല്‍ കൊടുക്കുന്നത് തെറ്റാണെന്ന് അവര്‍ക്കും അഭിപ്രായമില്ല. ചിലര്‍ കൊടുക്കുകയും മറ്റു ചിലര്‍ വാങ്ങുകയും ചെയ്യുമ്പോഴാണ്‌ ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. സ്ത്രീധനം വാങ്ങുക മാത്രമല്ല; കൊടുക്കുകയും ഇല്ല എന്ന് എല്ലാവരും ചെര്‍ന്ന് തീരുമാനിക്കണം. വാങ്ങുന്നത് പോലെത്തന്നെ കൊടുക്കുന്നതും തെറ്റാണെന്ന തീരുമാനത്തില്‍ സമുദായം എത്തണം.അല്ലാതിരുന്നാല്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.

ജീവനോടെ കുഴിച്ചു മൂടപ്പെട്ട കുഞ്ഞിനോട് 'എന്ത് കുറ്റത്തിനാണ്‌ നീ കൊല്ലപ്പെട്ടതെന്ന്' അല്ലാഹു ചോദിക്കുമെന്ന് ഖുര്‍ആന്‍ (81/8,9) പറഞ്ഞിട്ടുണ്ട്. സ്ത്രീധനം കാരണമായി കൊല്ലപ്പെട്ട കുഞ്ഞിനോടും യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ? സ്ത്രീധന പീഡനത്താല്‍ കൊല്ലപ്പെട്ട യുവതിയോടും  സ്ത്രീധനം നല്‍കാന്‍ കെല്‍പ്പില്ലാത്തത് മൂലം ആത്മഹത്യ ചയ്ത യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ?

അവര്‍ പറയുക നാട്ടില്‍ നിലവിലുണ്ടായിരുന്ന സ്ത്രീധന സമ്പ്രദായമാണ്‌ ഞങ്ങളെ കൊന്നത് എന്നാകില്ലേ? അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യക്തികള്‍ കുറ്റക്കാര്‍ തന്നെ. എന്നാല്‍ ഈ കൊടുക്കലും വാങ്ങലും അനിവാര്യമാക്കി മാറ്റുന്നത് നാട്ടില്‍ നിലവിലുള്ള സമ്പ്രദായമാണല്ലോ. അപ്പോള്‍ വ്യക്തിയേക്കാള്‍ വില്ലന്‍ സമ്പ്രദായമാണ്‌. ഈ സമ്പ്രദായമാണ്‌ ഇല്ലാതാകേണ്ടത്. 'ചോദിച്ചിട്ടല്ല കിട്ടിയത്' എന്നോ; 'ചോദിക്കാതെ തന്നെ കൊടുത്തതാണ്‌' എന്നോ പറയുന്നത് കൂടി ഇല്ലാതാകണം. അപ്പോഴേ ഈ സമ്പ്രദായം ഇല്ലാതാവുകയുള്ളു. ചോദിച്ചിട്ടോ ചോദിക്കാതെയോ നല്‍കുന്നവരും വാങ്ങുന്നവരും ഈ സമ്പ്രദായം നില നിറുത്തുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ധനം സമാഹരിച്ച് നല്‍കുന്നവരും ഈ സമ്പ്രദായം നിലനിറുത്തുക തന്നെയാണ്‌ ചെയ്യുന്നത്. അറിഞ്ഞ് കൊണ്ട് ഇതിന്ന് കൂട്ട് നില്‍ക്കുന്ന മഹല്ല്‌ കമ്മിറ്റികളും കാര്‍മ്മികത്വം വഹിക്കുന്നവരും എല്ലാം ഈ സമ്പ്രദായം നിലനിറുത്തുന്നവരായി മാറുകയാണ്‌ ചെയ്യുന്നത്.

മാറിയ ചിന്ത അനിവാര്യമാണ്‌. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്ന് പ്രഖ്യാപിക്കണം. ചോദിച്ചോ ഇല്ലേ എന്ന കര്‍മ്മശാസ്ത്ര പ്രശ്നം പരിഗണിക്കേണ്ടതില്ല. ചോദിച്ചീട്ടായാലും അല്ലെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്‌. കാരണം സ്ത്രീധനം എന്ന സമ്പ്രദായമാണ്‌ യഥാര്‍ത്ഥ വില്ലന്‍. ആ സമ്പ്രദായം ഇല്ലാതായെങ്കിലേ മേല്‍ പറഞ്ഞ ദുരിതങ്ങള്‍ക്കറുതി വരുകയുള്ളു.

SUNDAY, JANUARY 9, 2011

ഭീകരതയുടെ നിറംമാറ്റം 

ഈയിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഴിമതിയും ഭീകരതയും ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി. അഭ്യര്‍ത്ഥിച്ചിരുന്നു. സ്വന്തം ഭീകരത വെളിപ്പെട്ടത് മൂലം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടില്‍ എത്തിയ സമയത്താണീ ആഹ്വാനം.
..........

2006 സെപ്‌റ്റമ്പര്‍ എട്ടിന്‌ മാലേഗവില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. ശഅ്‌ബാന്‍ 15 വെള്ളിയാഴ്ച് ജുമുഅ സമയത്താണ്‌ സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടതും പരിക്കേറ്റതും മുഴുവനും മുസ്‌ലിംകളായിരുന്നു. മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇരകളായ ഈ സ്ഫോടനത്തില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും ഇരകളായതും അവര്‍ തന്നെയാണെന്നത് ഏറെ വേദനാജനകമായിരുന്നു. ഇതിന്റെ ഇരകളൊഴുക്കിയ കണ്ണീരിനും രക്തതിനും കണക്കില്ല.
..........

2007 ഫെബ്രുവരി 18 ന്‌ സംഝോത എക്സ്പ്രസില്‍ സ്ഫോടനം. 68 മരണം. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ച അട്ടിമറിക്കലായിരുന്നുവത്രെ ഈ സ്ഫോടനത്തിന്റെ ലക്‌ഷ്യം. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സമാധാനം ഇഷ്ടപ്പെടാത്തത് ആരാണ്‌? ആര്‍ക്കാണ്‌ അത്കൊണ്ട് നഷ്‌ടം സംഭവിക്കുക? അല്ലെങ്കില്‍ ലാഭം കുറയുക?
..........

68 പേരുടെ മരണത്തിടയാക്കിയ സംഝോത സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. സ്ഫോടനത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ഭീകരന്‍മാര്‍ ആണെന്നും ആസൂത്രണം ചെയ്തത് ആസിഫ് കസ്മാനിയാണെന്നും തെറ്റായ വിവരം നല്‍കി ബീഹാര്‍ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. യഥാര്‍ത്ഥ ആസൂത്രകന്‍ അസിമാനന്ദക്ക് പകരമാണ്‌ ഇതിനോട് സാദൃശ്യമുള്ള മറ്റൊരു പേര്‌ (ആസിഫ് കസ്മാനി) അമേരിക്ക ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണച്ചുമതല ഏറ്റെടുത്തതോടെ സത്യം വെളിപ്പെടുകയായിരുന്നു. എന്തിനാണ്‌ അമേരിക്ക ഈ സ്ഫോടനത്തിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചത്?
..........

2007 മെയ് 18ന്ന് ഹൈദരാബാദിലെ മക്ക മസ്‌ജിദില്‍ സ്ഫോടനം. 10,000 ത്തോളം പേര്‍ നമസ്‌കരിക്കാനെത്തുന്ന, വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത്. ഒരു ബോംബാണ്‌ പൊട്ടിയത്. ഇത് വുദു എടുക്കുന്ന സ്ഥലത്തായിരുന്നു. നമസ്‌കാരം തുടങ്ങിക്കഴിഞ്ഞതിനാല്‍ അവിടെ ആള്‌ കുറവായിരുന്നു. പള്ളിയ്ക്കകത്ത് സ്ഥാപിച്ച രണ്ട് ബോംബുകള്‍ പൊട്ടിയില്ല. അവ കൂടി പൊട്ടിയിരുന്നുവെങ്കില്‍ നൂറുക്കണക്കിനാളുകള്‍ മരിക്കുമയിരുന്നു. സ്ഫോടനത്തില്‍ 5 പേരും പിന്നീട് നടന്ന പോലീസ് വെടിവയ്പ്പില്‍ ഏതാനും പേരും മരണപ്പെട്ടു.
..........

ഇവയെല്ലാം ആസൂത്രണം ചെയ്തത് നേരത്തെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് പോലെ മുസ്‌ലിം തീവ്രവാദികള്‍ അല്ലെന്നും ശുദ്ധ പശുമാര്‍ക്ക് കാവി സംഘടനകളാണ്‌ അണിയറയിലും അരംഗത്തും ഉണ്ടായിരുന്നതെന്നും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.
സ്വാധി പ്രജ്ഞാ സിങ്, സുനില്‍ ജോഷി, സന്ദീപ് ഡാങ്കേ, റാംജി കല്‍സംഗ്ര, ഇന്ദ്രേഷ് കുമാര്‍, സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് തുടങ്ങി പലരും പ്രതിപ്പട്ടികയിലുണ്ട്. ഇനിയും പല ഉന്നതരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുമുണ്ട്.
..........

അജ്‌മീര്‍ സ്ഫോടനത്തിന്റെ ഗൂഡാലോചനയിലെ പങ്ക് പുറത്ത് വരുമെന്ന് ഭയന്നതിനാലാണ്‌ ആര്‍.എസ്.എസ്. പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയതെന്ന് മധ്യപ്രദേശ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നു. ജോഷിയുടെ കൂട്ടുകാരനായ ഹര്‍ഷദ് ഭായിയുടെ നേതൃത്വത്തിലാണ്‌ കൊല നടന്നതെന്നും പോലീസ് അറിയിച്ചു.
..........

കൊല്ലപ്പെട്ട മുംബൈ എ.ടി.എസ് തലവന്‍ ഹേമ്മന്ത് കര്‍ക്കരെ മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ്‌ രാജ്യത്ത് സ്ഫോടനങ്ങള്‍ക്ക് കുറവ് വന്നതെന്നും ഭൂരിഭാഗം സ്ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് തുറന്നടിച്ചു. ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ഭീകരേര്‍ക്ക് എത്ര ഫണ്ട് നല്‍കിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
..........

മാലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്ക് പുറത്ത് കൊണ്ട് വരുന്നതിന്ന് ധീരമായ നേതൃത്വം നല്‍കിയ ഹേമന്ത് കര്‍ക്കറെക്ക് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങ് പ്രസ്താവിച്ചു. ഇത് വിവാദമായത് ഓര്‍ക്കുമല്ലോ. എന്നാല്‍ മുംബൈ എ.ടി.എസ് ആസ്ഥാനത്തെ 0222308736 നമ്പറില്‍ നിന്ന് ദിഗ്വിജയ് സിങ്ങിന്റെ 9425015461 നമ്പര്‍ മൊബൈല്‍ ഫോണിലേക്ക് കര്‍ക്കറെ വിളിക്കുകയും 5 മിനിറ്റ് 24 സെക്കന്റ് സമയം സംസാരിക്കുകയും ചെയ്തിന്റെ തെളിവായി ബി.എസ്.എല്‍ നല്‍കിയ രേഖ ദിഗ്വിജയ് സിങ്ങ് പുറത്ത് വിട്ടിരിക്കുന്നു. മുംബൈ ആക്രമണം നടക്കുകയും അതില്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ്‌ ഹേമന്ത് കര്‍ക്കറെ ദിഗ്വിജയ് സിങ്ങിനെ ഫോണില്‍ വിളിച്ചതെന്നോര്‍ക്കണം. ആരായിരിക്കും കര്‍ക്കറെയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവുക? ആരായിരിക്കും അദ്ദേഹത്തിന്റെ രക്തത്തിന്ന് ദാഹിച്ചിട്ടുണ്ടാവുക? അദ്ദേഹത്തെ രക്തസാക്ഷിയാക്കിയത് ആരായിരിക്കും?
..........

വാരാണസിയില്‍ നടന്ന സ്ഫോടനത്തില്‍ കുറ്റവാളിയാണെന്ന് കരുതി പിടികൂടിയിരുന്ന മുസ്‌ലിം യുവാവിനെ അവസാനം ​ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ആ മുസ്‌ലിം യുവാവ് പിടിക്കപെട്ടപ്പോള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കുരച്ചുചാടിയവര്‍ ഇപ്പോള്‍ മൌനത്തിലാണ്‌. നിരപരാധിയെ കുറ്റവാളിയാക്കുന്നതിനെ ശക്തമായി വിലക്കുന്ന ഒരു നിയമാമാണ്‌ നമ്മുടെ നാട്ടിലുള്ളതെന്ന കാര്യം പോലും അവര്‍ വിസ്‌മരിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാസങ്ങള്‍ നീളുന്ന പീഡങ്ങളിലൂടെ നിരപരാധികളായ മുസ്‌ലിം യുവാക്കളെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് ജയിലടക്കുകയായിരുന്നു ചെയ്ത് വന്നിരുന്നത്. അത്തരം ചീല സുപ്രധാന കേസുകളിലാണ്‌ പച്ചയല്ല; കാവിയാണ്‌ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്.
..........

മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിന്‌ ഭീഷണി ഹിന്ദുത്വ ഭീകരവാദമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഈയിടെ പ്രസ്താവിച്ചു. അതേസമയം രാഹുലിന്റെ ഈ പ്രസ്താവന തങ്ങളെ ഞെട്ടിച്ചുവെന്നാണ്‌ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെ പ്രതികരണം. 'ജിഹാദീ ഭീകരത'യെ നേരിട്ടും അല്ലാതെയും പിന്തുണക്കുന്നതിന്ന് വേണ്ടിയാണ്‌ ഹിന്ദുക്കളെ ഭീകരരാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതാവ്‌ രാം മാധവ് പറഞ്ഞു കളഞ്ഞു.
..........

മുസ്‌ലിം തീവ്രവാദികളാണ്‌ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെട്ടപ്പോള്‍ ഭീഗരതയ്ക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്ന പലരെയും ഇപ്പോള്‍ നാം കാണുന്നേയില്ല. ഭീകരത അപകടകാരിയാണെന്ന കാഴ്ചപ്പാട് ഇപ്പോഴവര്‍ക്കില്ലെന്ന് തോന്നുന്നു. അക്രമവും സ്ഫോടനവും കൂട്ടക്കൊലയും ഇപ്പോഴവരെ ഭയപ്പെടുത്തില്ലെന്ന് വേണം കരുതാന്‍.

ഇവര്‍ യഥാര്‍ത്ഥത്തില്‍ നേരത്തെ ഭീകരതെക്കെതിരായ പോരാട്ടമാണോ നടത്തിയിരുന്നത്?
അക്രമത്തെയും കൂട്ടക്കൊലയെയും തന്നെയാണോ വിമര്‍ശിച്ചിരുന്നത്?
നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ വിലപിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നോ?
ഭീകരതക്കെതിരെ അന്നവര്‍ പ്രകടിപ്പിച്ച രോഷം ഭീകരതയ്ക്കെതിരെയുള്ളത് തന്നെ ആയിരുന്നോ?
എങ്കില്‍ ആ രോഷം ഇന്നെവിടെപ്പോയി?
അന്ന് രോഷം പ്രകടിപ്പിച്ചത് നിരപരാധികളോടായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു സോറി പറയാന്‍ പോലും ഇവര്‍ക്ക് മനസ്സ് വരാത്തതെന്ത് കൊണ്ട്?
ഇന്നിവര്‍ കുറ്റവാളികള്‍ക്കെതിരെ പോലും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ട്?
ഭീകരതയുടെ നിറം മാറാം. പക്ഷെ, രക്തത്തിന്റെ നിറം മാറുമോ?


കെ.കെ. ആലിക്കോയ

No comments:

Post a Comment